ന്യൂഡെല്‍ഹി: മലയാളികൾ അടക്കമുള്ള കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഡെല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് സംഘപരിവാര്‍ ആക്രമണമുണ്ടായത്. ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും സംഘപരിവാർ പ്രവർത്തകർ കന്യാസ്‍ത്രീകളെ അക്രമിച്ചെന്നാണ് റിപ്പോർട്.
ഒഡിഷയില്‍ നിന്നുള്ള രണ്ട് വിദ്യാർഥികളെ വീട്ടിലേക്ക് എത്തിക്കാനാണ് തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ട കന്യാസ്‍ത്രീകൾ മാര്‍ച്ച് 19ന് ഡെല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. വിദ്യാർഥികള്‍ സാധാരണ വസ്‍ത്രവും കന്യാസ്‍ത്രീകള്‍ സഭാ വസ്‍ത്രത്തിലും ആയിരുന്നു. ജാന്‍സി എത്താറായപ്പോള്‍ ട്രെയിനിൽ വച്ച് ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു.
വിദ്യാർഥികളെ കന്യാസ്‍ത്രീകള്‍ മതം മാറ്റാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാർഥികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല. ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതൽ ആൾക്കാർ ഇവർക്ക് അരികിലേക്ക് എത്തുകയായിരുന്നു.
ജാന്‍സി സ്‌റ്റേഷനിലെത്തിയപ്പോള്‍ യുപി പൊലീസെത്തി കന്യാസ്‍ത്രീകളോടും വിദ്യാർഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അക്രമികളെ അറസ്‌റ്റ് ചെയ്‌ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്‍ത്രീ സംഘത്തെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് ഇവർ അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്ന് കന്യാസ്‍ത്രീകൾ പറയുന്നു. ശേഷം രാത്രി 11 മണിക്ക് ശേഷമാണ് വിട്ടയച്ചതെന്നും കന്യാസ്‍ത്രീകൾ വ്യക്‌തമാക്കി.
Read also: കമൽ ഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മിന്നൽ പരിശോധന