തിരുവനന്തപുരം: കോവിഡ് സ്രവസാംപിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുകയാണെന്നും അവർ ചെയ്യേണ്ട കാര്യങ്ങൾ നഴ്സുമാരുടെമേൽ കെട്ടിവെച്ച് അധികാരം ചുമത്തുകയാണെന്നും അസോസിയേഷൻ ചൂണ്ടികാണിച്ചു. പത്രകുറിപ്പിലൂടെയാണ് കെ.ജി.എൻ.എ നിലപാട് വ്യക്തമാക്കിയത്.
ഇനി മുതൽ നഴ്‌സ്‌മാരോ ലാബ് ടെക്‌നിഷ്യൻമാരോ ആണ് സ്രവസാംപിളുകൾ ശേഖരിക്കേണ്ടതെന്നും ഇതിനാവശ്യമായ പരിശീലനം ഡോക്ടറുടെയോ ലാബ് ഇൻ ചാർജിന്റേയോ പക്കൽ നിന്ന് സ്വായത്തമാക്കണമെന്നും കാണിച്ച് ബുധനാഴ്ചയാണ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം പുറപ്പെടുവിച്ചത്. എന്നാൽ പല ജില്ലകളിലും ഇത്തരം ഏർപ്പാടുകൾ നേരത്തെ തന്നെ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയടക്കമുള്ള ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി സംഘടനാ ജനറൽ സെക്രട്ടറി റ്റി. സുബ്രമണ്യൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ആത്മാർത്ഥപരമായ് ജോലി ചെയ്യുന്നവരാണ് തങ്ങൾ. ഡോക്ടർമാരോ ലാബ് ടെക്‌നീഷ്യൻമാരോ ഇല്ലാത്തസമയങ്ങളിലും രോഗികൾ വർദ്ധിക്കുന്ന സാഹചര്യങ്ങളിലും സ്രവപരിശോധന അടക്കം ചെയ്യാൻ തയ്യാറുമാണ്. എന്നാൽ പുതിയ നിർദ്ദേശത്തിലൂടെ ഡോക്ടർമാരുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് സുബ്രമണ്യൻ കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് സംഘടനയുടെ നിലപാടുകളിൽ മാറ്റമില്ലായെന്നും സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധനടപടികൾ സ്വീകരിക്കുമെന്നും നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.