കൊച്ചി: തൃക്കാക്കര എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ രണ്ടു പേർ കൂടി അറസ്‌റ്റിൽ. അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. നൗഫൽ കോൺഗ്രസ് പ്രവർത്തകനാണെന്ന് പോലീസ് പറയുന്നു. വിദേശത്തു നിന്നാണ് ഇരുവർക്കും വീഡിയോ ലഭിച്ചതെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .
നേരത്തെ വീഡിയോ നിർമിച്ച അബ്‌ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ വെച്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.ലത്തീഫ് മുസ്‌ലിം ലീഗ് അനുഭാവിയെന്നാണ് പോലീസ് പറയുന്നത്. ജോ ജോസഫിനെതിരായ വ്യാജ അശ്ളീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയാണ് അബ്‌ദുൾ ലത്തീഫ് ചെയ്‌തത്. ഇതിന് വേണ്ടി വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമിക്കുകയും ചെയ്‌തു. ഫേസ്‌ബുക്ക് വഴി ഈ ദൃശ്യം അപ്‌ലോഡ് ചെയ്‌തതും അബ്‌ദുൾ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്‌ബുക്കിൽ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാവൂ.
നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ആരാണ് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടൻ തന്നെ കോയമ്പത്തൂരിലെത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Most Read: പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത