കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്‌ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.
കുരിശുപാറയിലെ ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ഒറ്റക്കായിരുന്നു ഗോപി താമസിച്ചുവന്നിരുന്നത്. രാവിലെ ഏറെ വൈകിയിട്ടും കാണാതായതോടെ നാട്ടുകാർ വീട്ടിൽ അന്വേഷിച്ചുവന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഗോപിയുടെ വീടിന്റെ മുൻവാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഗോപിയുടെ മൃതദേഹം കാണപ്പെട്ട മുറിയും അടച്ചിട്ടിരുന്നതായാണ് സൂചന. ഗോപിയുടെ സ്വർണമാലയും കാണാതായിട്ടുണ്ട്.
ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഗോപിയുമായി അടുപ്പം പുലർത്തിയവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് വിദഗ്‌ധർ ഉൾപ്പടെ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്‌റ്റുമോർട്ട നടപടികൾക്കായി കോട്ടയത്തേക്ക് മാറ്റി.
Read also: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു