മനാമ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തതോടെ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്‌തമാക്കി. ഒമൈക്രോണിനെ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് രാജ്യം യെല്ലോ ലെവലിലേക്ക് മാറുന്നത്.
അന്താരാഷ്‌ട്ര തലത്തില്‍ ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈനില്‍ സ്‌ഥിതിഗതികള്‍ പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണെന്ന് കോവിഡ് പ്രതിരോധ സമിതി വ്യക്‌തമാക്കി. കോവിഡ് ജാഗ്രത ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് യെല്ലോ അലര്‍ട് നടപ്പാക്കുന്നത്.
ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ മുമ്പ് യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മാത്രമല്ല, രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത ബൂസ്‌റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍തന്നെ ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്‌റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും. ജാഗ്രത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന് രാജ്യത്തെ പൗരൻമാരോട് കോവിഡ് പ്രതിരോധ സമിതി ആവശ്യപ്പെട്ടു.
Read Also: കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ