ന്യൂഡെൽഹി: രാജ്യത്ത് കോവിഡും ഒമൈക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കോവിഡ് വ്യാപനം കൂടിയ സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സംസ്‌ഥാനങ്ങളിലും ആണ് കേന്ദ്രത്തിന്റെ വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.
കോവിഡ് ആശങ്കക്ക് ഒപ്പം ഒമൈക്രോൺ ഭീതി കൂടി ഉടലെടുത്തതിനാൽ കൂടുതൽ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദവസം വിശദീകരിച്ചത്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.
അതേസമയം രാജ്യത്ത് കോവിഡ് വകഭേദമായ ഒമൈക്രോൺ ബാധിതരുടെ എണ്ണം 400ന് അടുത്തെത്തി. മഹാരാഷ്‌ട്രയിൽ മാത്രം ഒമൈക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. ഒമൈക്രോൺ വേഗത്തിൽ പടരുന്നതിനാൽ സംസ്‌ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്‌ട്രയിൽ രാത്രികാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒമൈക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ ഒന്നര മുതൽ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Most Read: ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു