തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്.
യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും (24, 28) അൽബേനിയയിൽ നിന്നെത്തിയ ഒരാൾക്കും (35) നൈജീരിയയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയ്‌ക്കുമാണ് (40) എറണാകുളത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കോഴിക്കോട് ഒമൈക്രോൺ സ്‌ഥിരീകരിച്ച 21കാരൻ ബെംഗളൂരു എയർപോർട്ടിൽ നിന്ന് കോഴിക്കോട് എത്തിയതാണ്.
സംസ്‌ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും പത്ത് പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്.
എറണാകുളത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്ന് എറണാകുളത്ത് എത്തിയത്. ഹോം ക്വാറന്റെയ്‌നിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളും പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.
കോഴിക്കോട് രോഗം സ്‌ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബെംഗളൂരു എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേക്ക് അയച്ചു. അതിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. എല്ലാവരും ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിരുന്നു.
Also Read: ആലപ്പുഴയിലെ ഷാൻ വധക്കേസ്; ആർഎസ്എസ് കാര്യാലയത്തിൽ തെളിവെടുപ്പ്