കുന്നംകുളം: ഓണക്കാലത്ത് അരങ്ങേറുന്ന കളികളില്‍ തൃശൂര്‍ ജില്ലക്കും കുന്നംകുളത്തിനും മേല്‍ക്കോയ്മയുള്ള കളിയാണ് ഓണത്തല്ല്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ നേരിട്ട് കളത്തിലിറങ്ങി മല്ലന്മാര്‍ നടത്തുന്ന ഓണത്തല്ല് ഇത്തവണ ഇല്ല. എല്ലാ വര്‍ഷവും ഓണക്കാലത്തിന്റെ പകിട്ട് കൂട്ടുന്ന തല്ലുകൂട്ടത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുകയും ഓര്‍മ്മകള്‍ അയവിറക്കുകയും ചെയ്യുകയാണ് കുന്നംകുളത്തെ നിവാസികള്‍.
ഓണത്തല്ല് തുടങ്ങുന്നത് സാമൂതിരിയുടെ കാലത്താണ്. കയ്യാങ്കളി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. അടുത്ത കാലത്ത് വരെ തല്ല് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കുന്നംകുളത്ത് പോപ്പുലര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജവഹര്‍ സ്‌ക്വയറിലാണ് തല്ല് നടത്താറുള്ളത്. വടക്കേചേരി, തെക്കേചേരി എന്നിങ്ങനെ ചേരി തിരിഞ്ഞാണ് തല്ല്. തല്ലുകാരില്‍ ഏറെയും വെട്ടിക്കാട്ടിരി സ്വദേശികളാണ്. ‘ഹയ്യത്തഡാ’ എന്ന ആര്‍പ്പോടെ മല്ലന്മാര്‍ നേര്‍ക്ക് നേരെ ഏറ്റുമുട്ടും. കളം തൊട്ട് വന്ദിച്ച് ഒറ്റ കുതിപ്പില്‍ രണ്ടു തല്ലുകാരും മുഖത്തോടു മുഖം നോക്കി കൈകള്‍ കോര്‍ക്കുന്നതോടെ അടി തുടങ്ങുകയായി. കൈ പരത്തിയുള്ള അടിയേ പാടുള്ളൂ എന്നതാണ് നിയമം. കാണികളുടെ ആര്‍പ്പുവിളികള്‍ കുന്നംകുളത്ത് ഇപ്പോഴും അലയടിക്കുന്നുണ്ട്. പറഞ്ഞാല്‍ തീരാത്ത ഓണത്തല്ലിന്റെ ചരിത്രം ഓര്‍ത്തെടുക്കുകയാണ് നിവാസികള്‍.