ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്. നാളെ നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിനുള്ള നിർദ്ദേശം വെക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ യോഗം ഉടൻ ചേരും. നിയമ മന്ത്രാലയ ഉദ്യോഗസ്‌ഥർ രാംനാഥ് കോവിന്ദിനെ കണ്ടു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. അതേസമയം, കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരി സമിതിയിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയെ സമിതിയിലേക്ക് ക്ഷണിക്കും.
ഡിഎംകെയും സമിതിയെ എതിർക്കുന്നതിനാൽ അടുത്ത സാധ്യത വൈഎസ്ആർ കോൺഗ്രസിനാകും. അതിനിടെ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെയുള്ള അതൃപ്‌തി രാഹുൽ ഗാന്ധി എംപി പരസ്യമാക്കി. ഇന്ത്യയെന്നത് സംസ്‌ഥാനങ്ങളുടെ കൂട്ടായ്‌മയാണ്. ആ കൂട്ടായ്‌മയ്‌ക്കും സംസ്‌ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്നത് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ സഖ്യത്തിലും കടുത്ത എതിർപ്പാണ് ഉയരുന്നത്. അതുകൊണ്ടുത്തന്നെ പ്രത്യേക ലക്ഷ്യത്തോടെ സർക്കാർ വിളിച്ച പാർലമെന്റ് സമ്മേളനം സ്‍തംഭിപ്പിക്കാനാണ് നീക്കം. നാളെ ചേരുന്ന യോഗത്തിന്റെ അജണ്ടയും ഇത് തന്നെയാവാനാണ് സാധ്യത.
Most Read| പുതുപ്പള്ളിക്കാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം