കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചു പൂട്ടി ഒരു മാസം പിന്നിട്ടിട്ടും ഫാമിലെ പശുക്കളെ ലേലം ചെയ്യാനാകാതെ ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീരുമാനിച്ച പശുക്കളുടെ ലേലത്തിൽ പങ്കെടുക്കാൻ ദ്വീപ് നിവാസികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ലേലം നടക്കാത്തത്.
ദ്വീപിലെ ഭരണ പരിഷ്‌കാര നടപടികളുടെ ഭാഗമായി അഡ്‌മിനിസ്‌ട്രേറ്റർ എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടുക എന്നത്. ഫാമുകൾ നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നുപറഞ്ഞ് ഇവിടങ്ങളിലെ കരാർ ജീവനക്കാരെ മുഴുവൻ പിരിച്ചു വിട്ടിരുന്നു.
എന്നാല്‍ പശുക്കളെ ലേലം ചെയ്‌ത് ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ദ്വീപുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എങ്ങുമെത്തിയില്ല. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനോടും അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പശുക്കളുടെ ലേലത്തില്‍ നിന്ന് ദ്വീപ് നിവാസികൾ വിട്ടുനിൽക്കുന്നത്.
അതേസമയം ലേലം മുടങ്ങിയതോടെ ഡയറിഫാമുകളിലെ പശുക്കള്‍ക്ക് തീറ്റ പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. കാലിത്തീറ്റയുടെ സ്‌റ്റോക്ക് തീര്‍ന്നെന്ന് ഫാമുകളുടെ ചുമതലയുള്ള വിവിധ വെറ്റിനറി സര്‍ജന്‍മാര്‍ മൃഗസംരക്ഷണ വകുപ്പിനെ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ പശുക്കള്‍ക്ക് ഇനി തീറ്റ വാങ്ങി നല്‍കാനാകില്ലെന്ന നിലപാടിലാണ് അഡ്‌മിനിസ്‌ട്രേഷൻ.
പാലുല്‍പ്പന്നങ്ങളുടെ വിതരണത്തിനായി ഗുജറാത്തില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന അമൂലിനെയും ബഹിഷ്‌കരിച്ചിരിക്കുകയാണ് ദ്വീപ് ജനത. അമൂലിന്റെ ഔട്ട്‌ലെറ്റില്‍ ഉൽപന്നങ്ങൾ വന്നെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്‌ഥയാണ്. അമൂലിന്റെ വരവ് ദ്വീപുകാര്‍ ഏറ്റെടുത്തെന്ന് വരുത്തി തീര്‍ക്കാന്‍ സ്‌റ്റോക്ക് മുഴുവൻ അഡ്‌മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്‌ഥരെ കൊണ്ട് വാങ്ങിപ്പിച്ച് സംഭരിച്ച് വെച്ചിരിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Most Read: ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി