കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത് ക്രൈം ബ്രാഞ്ച്. 86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിനാണ് കേസ്.
ബെംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ സർവീസ് സ്‌റ്റേഷൻ ഉടമയുമായ കെ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. 2019ൽ ബെംഗളൂരുവിലെത്തിയ മോൻസൺ കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച് കാറുകൾ പണം നൽകാതെ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.
കലൂരും ചേർത്തലയിലുമായി 30 ആഢംബര വാഹനങ്ങളാണ് മോൻസനുള്ളത്. ഒരെണ്ണം മാത്രമാണ് കേരള രജിസ്‌ട്രേഷൻ. മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇവയിൽ പലതും രൂപമാറ്റം വരുത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു. കലൂരിലെ വീട്ടിലുണ്ടായിരുന്ന ഏഴ് വാഹനങ്ങളിൽ ഒന്നൊഴികെ ബാക്കിയുള്ളവയെല്ലാം വ്യാജ നമ്പറിലായിരുന്നു.
നിലവിൽ 14 കേസുകളാണ് മോൻസനെതിരെ ഉള്ളത്. പോക്‌സോയടക്കം നാല് കേസുകളിൽ ക്രൈം ബ്രാഞ്ച് ഇതിനോടകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവയിലും ഉടൻ കുറ്റപത്രം നൽകും.
Most Read: കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകം; സ്‌ഥിരീകരിച്ച് പോലീസ്