തിരുവനന്തപുരം: കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ച് പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണകാരണം. 12 ഓളം മുറിവുകളാണ് അജികുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനായ അജികുമാറിനെ (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിപ്പാടുകളും, മൃതദേഹത്തിന് സമീപം രക്‌തം തളംകെട്ടി കിടക്കുന്നുമുണ്ടായിരുന്നു. ആലപ്പുഴ പിഡബ്ള്യുഡിയിൽ ഹെഡ് ക്ളർക്കായ അജികുമാർ ഭാര്യയുമായി പിരിഞ്ഞ് വർഷങ്ങളായി ഒറ്റക്കാണ് താമസം.
അതേസമയം ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം നടന്ന രണ്ട് അപകടങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന അപകടത്തിൽ അജികുമാറിന്റെ സുഹൃത്തായ അജിത്ത് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്‌റ്റഡിയിലെടുത്തു പോലീസ് ചോദ്യംചെയ്‌തു.
പിക്കപ്പ് വാൻ ഇടിച്ചാണ് മുള്ളറംകോട് സ്വദേശി അജിത് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രമോദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരേയും റോഡിലൂടെ നടന്നു പോകുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു. പിക്കപ്പ് ഓടിച്ച സജീവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ അജികുമാറും, അപകടത്തിൽ മരിച്ച അജിത്തും, ആശുപത്രിയിലുള്ള പ്രമോദും, വാഹനമോടിച്ച സജീവും സുഹ്യത്തുക്കളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read: വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവില്ല; തോമസ് ഐസക്