പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം നല്‍കാത്തത്. കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കിയിരുന്നത്.
ശനിയാഴ്‌ച രാത്രി വരെ പോലീസിന്റെ വെര്‍ച്വല്‍ സംവിധാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബുക്കിംഗ് നല്‍കാനുള്ള അവസരം നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ലഭിക്കാതെ പോയത്. അതിനാല്‍ നേരത്തെ വാരാന്ത്യങ്ങളില്‍ 3000 പേര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് ഇന്നും തുടരും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കുക.
കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ചിരുന്നില്ല. ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ ജീവനക്കാര്‍ക്കും, പോലീസുകാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കാതിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് അനുമതി നേടിയത്. ഡിസംബര്‍ 26 ആം തീയതിക്ക് ശേഷം ശബരിമലയില്‍ പ്രവേശനത്തിന് എത്തുന്ന ആളുകള്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍, ആര്‍ടിലാംപ്, എക്‌സ്‌പ്രസ് നാറ്റ് എന്നിവയില്‍ ഏതെങ്കിലും പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതിയും വ്യക്‌തമാക്കി.
Read also : ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം