പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലയ്‌ക്കലിലും സ്‌ഥിതി സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗത കുരുക്കിനും ശമനമായതോടെ ബസ് സർവീസുകളും സാധാരണ നിലയിലേക്കെത്തി.
നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. ഇന്നലെ 88,000 ഭക്‌തരാണ് ദർശനം പൂർത്തിയാക്കിയത്. 18ആം പടിയിലൂടെ മണിക്കൂറിൽ 4000ത്തിന് മുകളിൽ ആളുകളെ കയറ്റാൻ തുടങ്ങിയതോടെയാണ് ദർശനം പൂർത്തിയാക്കിയവരുടെ എണ്ണം ഉയർന്നത്.
അതേസമയം, മുൻ ദിവസങ്ങളിലേതിന് സമാനമായി സ്‌പോട്ട് ബുക്കിങ് ഉൾപ്പടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാൻ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പോലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതൽ നിയന്ത്രിച്ചു കടത്തിവിടുന്നത്. അതിനിടെ, ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരുടെ ദേവസ്വം ബെഞ്ച് ഉച്ചക്ക് രണ്ടുമണിക്കാൻ കേസ് പരിഗണിക്കുക. സ്‌പോട്ട് ബുക്കിങ്ങോ വെർച്വൽ ബുക്കിങ്ങോ ഇല്ലാതെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നും, എൻഎസ്എസ്- എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി