തിരുവനന്തപുരം: തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്‌ക്കലിലേക്ക് മാറ്റി. എസ്‌പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല ഐജിയുടെ ശുപാർശയിലാണ് പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റമുണ്ടായത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പോലീസുകാരുടെ സ്‌ഥലംമാറ്റ ഉത്തരവും പുറത്തുവന്നത്. അതിനിടെ, ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എൻഎസ്എസ്- എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിർദ്ദേശം നൽകി.
സ്‌പോട്ട് ബുക്കിങ്ങോ വെർച്വൽ ബുക്കിങ്ങോ ഇല്ലാതെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടരുതെന്നും കോടതി നിർദ്ദേശം നൽകി. ശബരിമലയിലെ ക്യൂ കോംപ്‌ളക്‌സുകളിൽ 24 മണിക്കൂറും ശുചീകരണം നടത്തണം. ഇതിനായി മതിയായ ജീവനക്കാരെ നിയമിക്കണം. നിലവിൽ മൂന്ന് ഷിഫ്‌റ്റുകളിലായി 27 ജീവനക്കാരാണുള്ളത്. രണ്ടു ഷിഫ്‌റ്റുകളിലായി 72 ജീവനക്കാരെ നിയോഗിക്കണം. ക്യൂ കോംപ്‌ളക്‌സിലും ഇടത്താവളത്തിലും ചുക്കുവെള്ളം, ബിസ്‌ക്കറ്റ് തുടങ്ങിയവ നൽകണം.
കുട്ടികൾക്കും പ്രായമായ സ്‌ത്രീകൾക്കും മതിയായ സൗകര്യങ്ങൾ നൽകി സുഗമമായ ദർശനം ഉറപ്പാക്കണം. നിലയ്‌ക്കലിലെ 17 പാർക്കിങ് ഗ്രൗണ്ടിലും ഓരോ പോലീസുകാരനെ വീതം നിയോഗിച്ചിട്ടുണ്ട്. പാർക്കിങ് സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം. ശബരിമല ഇടത്താവളങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും അന്നദാനവും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
അതേസമയം, സ്‌പോട്ട് ബുക്കിങ് ദിവസവും പതിനായിരത്തിൽ കൂടുതലാണെന്ന് എഡിജിപി കോടതിയെ അറിയിച്ചു. നിലയ്‌ക്കൽ പാർക്കിങ് നിറഞ്ഞു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കുണ്ട്. കേരളത്തിൽ നിന്നാണ് കൂടുതൽ തീർഥാടകർ എത്തുന്നതെന്നും എഡിജിപി കോടതിയെ അറിയിച്ചു. ശബരിമലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
National| രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി