കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ് വഴിയോര കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓൺലൈനായി നടത്താം. പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയിൽ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂആർകോഡ് സ്‌കാൻ ചെയ്‌ത് യുപിഐ അക്കൗണ്ട് വഴി പണം അടക്കാം. കാഞ്ഞങ്ങാട്ടെ 91 വഴിയോര കച്ചവട കേന്ദ്രങ്ങളിലും കുടുംബശ്രീ മിഷനുമായി ചേർന്ന് നഗരസഭ ക്യൂആർകോഡ് വെച്ചു.
വഴിയോര കച്ചവടക്കാർക്കുള്ള ബോധവൽകരണം നൽകി. കോവിഡ് കാലമായതിനാൽ പണം കൈമാറുന്നതിലെ സുരക്ഷിതത്വത്തെ ഓർമിപ്പിക്കുവാൻ കൂടിയായിരുന്നു ബോധവൽകരണ ക്‌ളാസ്. ക്യൂആർകോഡ് വഴി പണം നൽകുമ്പോൾ, മൊബൈൽ ഫോണിൽ സന്ദേശമെത്തുന്നത് അടക്കമുള്ള കാര്യങ്ങൾ കുടുംബശ്രീ മിഷൻ ദേശീയ ഉപജീവന ദൗത്യം കോ ഓർഡിനേറ്റർ സിഎം ബൈജു ക്‌ളാസിൽ വിശദീകരിച്ചു.
സംസ്‌ഥാനത്ത് ആദ്യഘട്ടത്തിൽ 50 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുടങ്ങി ക്യൂആർകോഡ് സംവിധാനത്തിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന് നേരത്തെ വഴിയോരക്കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് വിജയത്തിൽ എത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് കേന്ദ്ര സർക്കാർ കുടുംബശ്രീ മിഷൻ വഴി പദ്ധതി പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്.
പ്രതിമാസം 200 ഇടപാട് നടത്തുന്ന കച്ചവടക്കാരന് വർഷത്തിൽ 1200 രൂപ ബോണസായി നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ; മുഖ്യ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമില്ല