തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ മേള നടത്താൻ തീരുമാനിച്ചതിനാലാണ് സിനിമ കാണാൻ എത്തുന്നവർക്ക് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ നാല് സ്‌ഥലങ്ങളിലായാണ് മേള നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓൺലൈനായി മേള നടത്തുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് നാലിടങ്ങളിലായി നടത്താൻ തീരുമാനമെടുത്തത്. ഇത്രയധികം സിനിമകൾ വളരെപ്പെട്ടെന്ന് ഓൺലൈൻ പ്ളാറ്റ്‌ഫോമിൽ ഹോസ്‌റ്റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരി 10ആം തീയതി മുതൽ തിരുവനന്തപുരത്താണ് മേള ആരംഭിക്കുന്നത്. ശേഷം ഫെബ്രുവരി 17 മുതൽ 21 വരെ എറണാകുളത്തും, ഫെബ്രുവരി 23 മുതൽ 27 വരെ തലശ്ശേരിയിലും, മാർച്ച് 1 മുതൽ 5 വരെ പാലക്കാടും മേള നടക്കും.
മേളയിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ ആളുകളും നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആന്റിജൻ ടെസ്‌റ്റ് ചെയ്‌ത് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഒരു ദിവസം 4 സിനിമകൾ വീതമാണ് ഓരോ തീയേറ്ററുകളിലും നടക്കുക. ഇതിൽ ഓരോ ഷോ കാണുന്നതിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. കൂടാതെ ഇത്തവണ ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽ തന്നെ ആളുകൾ പ്രവേശനം നേടണം.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ മേളയിൽ വിദേശ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കില്ല. പകരം ഇവരുമായുള്ള സംവാദങ്ങൾ ഓൺലൈൻ വഴിയാണ് സംഘടിപ്പിക്കുക. കൂടാതെ ഓണലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കും ഇത്തവണ ആളുകൾക്ക് പ്രവേശനം നൽകുക. 1500 ഡെലിഗേറ്റുകളെ വീതമേ ഓരോ മേഖലകളിലേക്കും അനുവദിക്കുകയുള്ളൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലാണ് മേള നടക്കുക. മേളയുടെ ഉൽഘാടനം തിരുവനന്തപുരത്തും, സമാപനം പാലക്കാടുമാണ് നടക്കുന്നത്.
Read also : കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്