തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ് സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന എൽജെഡി നാല് സീറ്റുകളാണ് എൽജെഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എൽജെഡിക്ക് മൂന്ന് സീറ്റുകൾ മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു.
വടകര, കൽപറ്റ, കൂത്തുപറമ്പ് എന്നീ സിറ്റിങ് സീറ്റുകൾ എൽജെഡിക്ക് നൽകാനാണ് തീരുമാനം. തെക്കൻ കേരളത്തിൽ ഷേക്ക് പി ഹാരിസിന് മൽസരിക്കാൻ അമ്പലപ്പുഴ, കായംകുളം എന്നീ മണ്ഡലങ്ങളിൽ ഒരു സീറ്റ് കൂടി നൽകണമെന്നും എൽജെഡി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിപിഎം പൂർണമായും തള്ളി. ഈ സാഹചര്യത്തിലാണ് യോഗത്തിൽ കടുത്ത അതൃപ്‌തി അറിയിക്കാൻ എൽജെഡി തീരുമാനിച്ചത്.
എംവി ശ്രയാംസ് കുമാറും ഷേക്ക് പി ഹാരിസും യോഗത്തിന് എത്തിയില്ല. വർഗീസ് ജോർജും എൽഡിഎഫ് യോഗത്തിൽ അതൃപ്‌തി അറിയിക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം, കോവളത്ത് നീല ലോഹിതദാസൻ നാടാരെ സ്‌ഥാനാർഥിയാക്കാൻ ജെഡിഎസിൽ ധാരണയായിട്ടുണ്ട്.
വളരെ സുഗമമായി മുന്നോട്ട് പോകേണ്ട ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വഴിമുട്ടി നിൽക്കുകയാണ്. ചങ്ങനാശേരി വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ച് നിൽക്കുകയാണ്. എന്നാൽ, കോട്ടയത്ത് അഞ്ച് സീറ്റുകളും കൂടാതെ ചങ്ങനാശേരിയും വേണമെന്ന നിലപാടിലാണ് ജോസ് കെ മാണി.
12 സീറ്റുകളെങ്കിലും ഉറപ്പിച്ചാണ് കേരള കോൺഗ്രസ് ഇന്ന് എൽഡിഎഫ് യോഗത്തിന് എത്തുന്നത്. സ്‌റ്റീഫൻ ജോർജാണ് കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക.
Also Read: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ