കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമർപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സഹായി മാത്രമാണ് ഉമ്മൻ ചാണ്ടിയോടൊപ്പം പത്രിക സമർപ്പണത്തിനായി ഓഫീസിലേക്ക് എത്തിയത്. 3 സെറ്റ് പത്രികകളാണ് ഉമ്മൻ ചാണ്ടി സമർപ്പിച്ചത്. പുതുപ്പള്ളിയിലെ 12ആമത് മൽസരത്തിനാണ് ഉമ്മൻ ചാണ്ടി ഇത്തവണ ഒരുങ്ങുന്നത്.
ഉമ്മൻ ചാണ്ടിയുടെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. പുതുപ്പള്ളി വിട്ട് നേമത്തേക്ക് ഉമ്മൻ ചാണ്ടി മാറുന്നുവെന്ന വാർത്തകളാണ് ആശയക്കുഴപ്പം സൃഷ്‌ടിച്ചത്. അതിനെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ആയിരുന്നു പുതുപ്പള്ളിയിൽ അരങ്ങേറിയത്. താൻ പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ പ്രവർത്തകർക്ക് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്. പത്രിക സമർപ്പണം നടക്കുന്ന പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന് പുറത്ത് നിരവധി ആളുകളാണ് ഉമ്മൻ ചാണ്ടിയെ അനുഗമിച്ച് എത്തിയത്.
ഇത് അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും ജനവിധി തേടുന്നത്. പ്രവർത്തകരോടൊപ്പം എത്തിയാണ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്.
Read also: തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു