തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമെന്ന് ഉമ്മന്‍ ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളിയോട് ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നെന്നും സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്‌തമായ പങ്കുള്ളത് കൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും കോടികള്‍ ചെലവഴിച്ച് അഭിഭാഷകരെ ഇറക്കുമതി ചെയ്‌താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂടാതെ ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രവുമല്ല വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്നും പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
അതേസമയം നിലവില്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്ന 5 രാഷ്‌ട്രീയ കൊലക്കേസുകളിലും സിപിഎമ്മാണ് പ്രതിസ്‌ഥാനത്തെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
Read Also: കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്‌ഡ്