അസം : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നല്‍കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. അസം പബ്ളിക് സര്‍വീസ് കമ്മീഷനാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. സംസ്‌ഥാനത്തെ സിവില്‍ സര്‍വീസുകളിലേക്ക് ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. ലിംഗ സമത്വത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.
സ്‌ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ മാത്രമാണ് ഇതുവരെയും അപേക്ഷകരെ വേര്‍തിരിച്ചിരുന്നത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയതിലൂടെ അസം മറ്റുള്ള സംസ്‌ഥാനങ്ങള്‍ക്ക് മുന്നില്‍ മാതൃക ആകുകയാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15ആം തീയതി പുറത്തിറങ്ങിയ നോട്ടിഫിക്കേഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 15 ആയിരുന്നു. അപേക്ഷ സമര്‍പ്പിച്ച 83,251 ആളുകളില്‍ 42 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടതാണ്. നിലവിലെ സാമൂഹിക പശ്‌ചാത്തലം കണക്കിലെടുക്കുമ്പോള്‍ 42 ആളുകൾ മുന്നോട്ട് വന്നത് വലിയ നേട്ടമായാണ് അസം സ്‌റ്റേറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്വാതി ബിദാന്‍ ബറുവ വ്യക്‌തമാക്കിയത്.
പുതിയ നീക്കത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ മുന്നേറ്റം ഉറപ്പാക്കാനുള്ള ആദ്യ പടിയാണ് അസം മുന്നോട്ട് വച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അനുകൂല നിലപാട് വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ സംസ്‌ഥാന തലത്തില്‍ ആദ്യമായി ഇത്തരമൊരു തീരുമാനത്തില്‍ മുന്നോട്ട് പോകുന്നത് അസം ആണ്.
Read also : ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ