ഡെൽഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ക്ഷാമമില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു.
സംസ്‌ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ഓക്‌സിജന്‍ ക്ഷാമം മൂലം മരണമുണ്ടായി എന്ന റിപ്പോര്‍ട് കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്‌തമാക്കിയത്. മരണ കാരണങ്ങളിലെവിടെയും ഓക്‌സിജന്‍ ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി അടിവരയിടുന്നത്.
സര്‍ക്കാര്‍ ഇങ്ങനെ കൈമലര്‍ത്തുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കുംടുംബങ്ങള്‍ എന്ത് പറയുമെന്ന് ശിവസേന ചോദിച്ചു. നുണപറയുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രം യാഥാര്‍ഥ്യം മറച്ച് വെയ്‌ക്കുകയാണെന്നും, ഓക്‌സിജന്‍ ക്ഷാമം ഉന്നയിച്ച് കോടതികള്‍ക്ക് മുന്നിലെത്തിയ ഹരജികള്‍ എന്താണ് വ്യക്‌തമാക്കുന്നത് എന്നും ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ ചോദിച്ചു.
ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച ഡെൽഹിയിലെ ആശുപത്രികളിലെ ഡോക്‌ടർമാരുടെ പ്രതികരണം, ഹരിയാന, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കിയ അപേക്ഷകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്.
Entertainment News: നയൻതാരയുടെ ‘നെട്രികൺ’ ഒടിടിയിലൂടെ റിലീസ് ചെയ്യും