ബംഗളൂരു: കര്‍ണാടകയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വീണ്ടും 12ഓളം കോവിഡ് രോഗികളാണ് ഓക്‌സിജൻ അഭാവം മൂലം മരണത്തിന് കീഴടങ്ങിയത്. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്. കലബുറഗിയിലെ അഫ്‌സല്‍പുര്‍ താലൂക്ക് ആശുപത്രിയില്‍ നാലുപേരും അളന്ദ് താലൂക്ക് ആശുപത്രിയില്‍ നാലുപേരും സ്വകാര്യ ആശുപത്രിയായ ആനന്ദില്‍ രണ്ടുപേരുമാണ് മരിച്ചത്. കൂടാതെ ബംഗളൂരുവിലെ അര്‍ക്ക ആശുപത്രിയിലെ രണ്ടു രോഗികളും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു.
70 വയസിന് മേലെ പ്രായമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. കര്‍ണാടക-കേരള അതിര്‍ത്തി ജില്ലയായ ചാമരാജ് നഗറില്‍ 24 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് കലബുറഗിയിലും ബംഗളൂരുവിലും സമാനമായ രീതിയില്‍ രോഗികള്‍ മരിച്ചത്. ഇതോടെ കര്‍ണാടകയിൽ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം 36 ആയി ഉയർന്നു.
ബംഗളൂരുവിലെ അര്‍ക്ക ആശുപത്രി അധികൃതര്‍ തിങ്കളാഴ്‌ച വൈകീട്ട് തന്നെ ഓക്‌സിജൻ തീരുകയാണെന്ന അപായ സന്ദേശം പുറത്ത് വിട്ടിരുന്നു. എന്നിട്ടും ചൊവ്വാഴ്‌ച പുലര്‍ച്ചെയോടെ മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനായത്. ഇതിനിടയിലാണ് രണ്ടു രോഗികൾ ജീവൻ വെടിഞ്ഞത്. കലബുറഗിയിലെ അഫ്‌സല്‍പുര്‍ താലൂക്ക് ആശുപത്രിയില്‍ അവശേഷിച്ചിരുന്ന ആറു ഓക്‌സിജന്‍ സിലിണ്ടറുകള്‍കൂടി തിങ്കളാഴ്‌ച രാത്രി തീര്‍ന്നതോടെയാണ് നാലുപേര്‍ മരിച്ചത്.
അളന്ദ് താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള രോഗികളാണ് മരിച്ചത്. ചാമരാജ്‌നഗറില്‍ ഉണ്ടായ ദാരുണ സംഭവത്തിന് ശേഷവും ആശുപത്രികളില്‍ കൃത്യസമയത്ത് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ സർക്കാർ കടുത്ത അനാസ്‌ഥ തുടരുന്നു എന്നാണ് ആരോപണം. നഗരത്തിലെ മറ്റു ആശുപത്രികളിലും സ്‌ഥിതി വ്യത്യസ്‌തമല്ല.
Read also: താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി