കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേസമയം ഓക്‌സിജൻ നൽകാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേൻമ.
പ്‌ളാന്റുകളിൽ നിന്നെത്തിക്കുന്ന ഓക്‌സിജൻ പ്രത്യേക ടാങ്കിൽ ശേഖരിച്ചാണ് പൈപ്പ് ലൈൻ വഴി ഓരോ കിടക്കക്കും സമീപത്ത് തയാറാക്കിയ ഓക്‌സിജൻ ഔട്ട്‌ലെറ്റുകളിലേക്ക് എത്തിക്കുക. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് വഴി വിതരണം ചെയ്യാവുന്നതാണ്.
ബീച്ച് ആശുപത്രിയിൽ മെഡിക്കൽ, സർജിക്കൽ ഐസിയുകളിൽ 22 വീതം കിടക്കകളിലാണ് ഈ സംവിധാനം സജ്‌ജമാക്കിയിരിക്കുന്നത്. നിലവിൽ ഈ ഐസിയുകളിലെ മുഴുവൻ കിടക്കകളും കോവിഡ് രോഗികൾക്കായാണ് ഉപയോഗിക്കുന്നത്. കൂടാതെ ഒൻപത് കിടക്കകളുള്ള കാർഡിയാക് ഐസിയു, 18 കിടക്കകളുള്ള കാർഡിയാക് വാർഡ്, രണ്ട് തിയേറ്ററുകൾ എന്നിവയും കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
കോവിഡ് ഒന്നാം വ്യാപന ഘട്ടത്തിൽ തന്നെ ഈ സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരുന്നു. 120 കിടക്കകളിൽ കൂടി പൈപ്പ് ലൈൻ വഴിയുള്ള ഓക്‌സിജൻ സംവിധാനം സജ്‌ജീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകൾക്കാണ് ഈ സംവിധാനം. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.
Also Read: ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി