തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം 198 കോടി കുടിശ്ശികയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ടാംവിള കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് നെൽകർഷകർ.
പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് 1.47 ലക്ഷം ടൺ നെല്ലാണ് സപ്ളൈകോ സംഭരിച്ചത്. എന്നാൽ കർഷകർക്ക് നൽകേണ്ട വിലയിൽ ഭൂരിഭാഗവും കുടിശ്ശികയാണ്. 128 കോടി രൂപ മാത്രമാണ് ഇതുവരെ ആലപ്പുഴ ജില്ലയിൽ വിതരണം ചെയ്‌തത്. ബാക്കി 275 കോടി കുടിശ്ശികയാണ്. കുട്ടനാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക നൽകാനുളളത്.
അമ്പലപ്പുഴ ഉൾപ്പെടെ നെൽകൃഷിയുള്ള മറ്റ് താലൂക്കുകളിലും കുടിശ്ശികയുണ്ട്. നെല്ലിന്റെ പണം കിട്ടാതായതോടെ അടുത്ത കൃഷിയിറക്കാൻ കർഷരുടെ കൈവശം പണമില്ല. കോവിഡ് കാലമായതോടെ ഇവരുടെ ദുരിതം ഇരട്ടിയായി.
വായ്‌പയെടുത്ത് കൃഷിയിറക്കിയവർ ജപ്‌തി ഭീഷണി നേരിടുകയാണെന്ന് കർഷകർ പറയുന്നു. എന്നാൽ ലോക്ക്ഡൗൺ മൂലം ഓഫീസിൽ മതിയായ ജീവനക്കാരില്ലാത്തതാണ് കുടിശ്ശിക വൈകാൻ കാരണമായതെന്ന് സപ്ളൈകോ പാഡി ഓഫീസർ ചൂണ്ടിക്കാണിക്കുന്നു.
Read Also: ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും