ഇസ്‌ളാമബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്‌ഥാന്‍. സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരോധിച്ച ആപ്‌ളിക്കേഷന്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് പാകിസ്‌ഥാന്‍ നിരോധനം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്‌ഥാനുമായി നയതന്ത്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്‌ഥാന് ലഭിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്‌ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് (സിപെക്) പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്‌ഥാന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നത്.
നേരത്തെ പാകിസ്‌ഥാനിലെ യാഥാസ്‌ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ പശ്‌ചാത്തലത്തില്‍ ആയിരുന്നു ടിക് ടോക്കിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം വിവിധ രാജ്യങ്ങളില്‍ ടിക് ടോക്ക് വെല്ലുവിളി നേരിടുന്നുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്‌ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ത്യയില്‍ ഇതിനോടകം തന്നെ ടിക് ടോക്ക് നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടികള്‍ കൈക്കൊണ്ടത്.
പാകിസ്‌ഥാനിലെ നിരോധനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുമെന്നും ഈ സാഹചര്യത്തിലാണ് ബൈറ്റ്ഡാന്‍സിനെതിരെ ഉള്ള നിയമ നടപടികളില്‍ നിന്ന് പിന്‍മാറാന്‍ ചൈനീസ് അധികാരികള്‍ രാജ്യത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also: മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി