എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). 40 നിര്‍ദേശങ്ങളില്‍ പാകിസ്‌ഥാന്‍ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്‌ഥാന്റെ നീക്കം.

ഒക്‌ടോബര്‍ 21, 23 തിയതികളിലാണ് പാകിസ്‌ഥാനെ ബ്ളാക്ക് ലിസ്‌റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ എഫ്എടിഎഫ് ചര്‍ച്ച നടത്തുക. ചൈനക്ക് പുറമെ മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയും പാകിസ്‌ഥാന്‍ തേടിയിട്ടുണ്ട്.

പാകിസ്‌ഥാന്‍ 2018 മുതല്‍ തന്നെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്‌റ്റിലാണ്. ഇതില്‍ നിന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടാന്‍ ഒരു ചുവട് ദൂരം മാത്രമാണ് പാകിസ്‌ഥാനുള്ളത്.

40 നിര്‍ദേശങ്ങളും 27 നടപടി ആവശ്യങ്ങളുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ എഫ്എടിഎഫ് പാകിസ്‌ഥാന് നല്‍കിയിരുന്നത്. എന്നാല്‍ 40 നിര്‍ദേശങ്ങളില്‍ ഇതുവരെ പാകിസ്‌ഥാന്‍ രണ്ടെണ്ണം മാത്രമാണ് നടപ്പാക്കിയത്. കൂടാതെ 27 നടപടി ആവശ്യങ്ങളില്‍ 14 എണ്ണം മാത്രമെ പാകിസ്‌ഥാന്‍ നടപ്പിലാക്കിയുള്ളൂ. മാത്രവുമല്ല ഇനി പാകിസ്‌ഥാന് അവസരം നല്‍കാനും എഫ്എടിഎഫിന് സാധിക്കില്ല.

Read Also: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

എഫ്എടിഎഫ് ചട്ടങ്ങളില്‍ അംഗരാജ്യങ്ങളിലെ മൂന്ന് പേര്‍ എതിര്‍പ്പുന്നയിച്ചാല്‍ ഒരു രാജ്യത്തെ ബ്ളാക്ക് ലിസ്‌റ്റ് ചെയ്യാന്‍ സാധിക്കില്ല എന്ന വ്യവസ്‌ഥ നിലനില്‍ക്കുന്നതിനാല്‍ ഇത് മുതലെടുക്കാനാണ് പാകിസ്‌ഥാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചൈന, തുര്‍ക്കി, മലേഷ്യ രാജ്യങ്ങളുടെ പിന്തുണ പാകിസ്‌ഥാന്‍ തേടുന്നത്.

അതേസമയം ആകെയുള്ള 40 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായി നടപ്പാക്കിയതിന് പുറമേ 25 നിര്‍ദേശങ്ങള്‍ ഭാഗികമായി നടപ്പാക്കിയെന്നും 9 നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയെന്നുമാണ് പാകിസ്‌ഥാന്‍ ഉന്നയിക്കുന്ന വാദം. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നിലവിലെ സാഹചര്യത്തില്‍ എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുക എന്നത് പാകിസ്‌ഥാന് കനത്ത തിരിച്ചടിയാകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വിദേശ എജന്‍സികളുടെ ധനാഗമ മാര്‍ഗങ്ങള്‍ കൂടി നിലച്ചാല്‍ രാജ്യത്തിന്റെ സ്‌ഥിതി കൂടുതല്‍ പരിതാപകരമാകും. ഈ സാഹചര്യത്തിലാണ് ചൈനയുടേതടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ പാകിസ്‌ഥാന്‍ തേടുന്നത്.

Read Also: ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE