അഹമ്മദാബാദ്: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാക്കിസ്‌ഥാൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് (ഐസിജി). യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്‌ച രാത്രി പിടികൂടിയത്. ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7 മൈൽ ഉള്ളിലാണ് പാകിസ്‌ഥാൻ ബോട്ട് കണ്ടെത്തിയത്.
ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ സംഭവസ്‌ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെന്നും രണ്ട് ടൺ മൽസ്യവും 600 ലിറ്റർ ഇന്ധനവും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും കോസ്‌റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനക്കാരെ ചോദ്യംചെയ്യലിനായി പോർബന്തറിലേക്ക് മാറ്റി.
ഗുജറാത്ത് തീരം വഴി ലഹരി കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് ഗുജറാത്ത് തീരത്ത് 12 ജീവനക്കാരുമായി എത്തിയ പാക്ക് ബോട്ട് ഐസിജി പിടികൂടിയിരുന്നു. ഡിസംബർ 20ന്, 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറു ജീവനക്കാരുമായെത്തിയ പാക്ക് ബോട്ടും ഗുജറാത്ത് തീരത്തുനിന്ന് പിടിയിലായിരുന്നു.
Read also: ഡെൽഹിയിൽ ലോക്ക്‌ഡൗൺ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി