കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്‌ഡിപിഐ പ്രവർത്തകരുടെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്‌തികളും സമൂഹ മാദ്ധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഫേസ്ബുക്കിലും വാട്‍സ്ആപ്പിലും പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിൽ പോസ്‌റ്റുകളും കമന്റുകളും ഇടുന്നത് പോലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്‌ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്‌പർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ മുൻകരുതൽ എടുക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഏപ്രിൽ 24 വരെ നീട്ടി ജില്ലാ കളക്‌ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. ഏപ്രിൽ 16ന് പ്രഖ്യാപിച്ച നിരോധനാജ്‌ഞയാണ് ഇപ്പോൾ നീട്ടിയത്.
നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്‌ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നീട്ടുന്നത്. ഇതുപ്രകാരം പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്‌ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Most Read: അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്