കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി സുധാകരൻ ആദ്യത്തെ യാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രിയും സംഘവും കടന്ന് പോയതിന് ശേഷം സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടതുസർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി. ഇതിന് പിന്നാലെ ഇ ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് സാക്ഷികളായി പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഡിഎംആർസി ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച പാലാരിവട്ടം പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്‌ധ സമിതിയുടെ അടിസ്‌ഥാനത്തിൽ പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. വൈറ്റില, കുണ്ടന്നൂർ, ഇടപ്പള്ളി മേൽപാലങ്ങൾക്കൊപ്പം പാലാരിവട്ടം പാലം കൂടി തുറന്ന് നൽകിയത് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Also Read: കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി