തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം നാളെ പൊതു ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എന്നാൽ, ഇ ശ്രീധരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.
എട്ട് മാസത്തെ കരാറാണ് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തിരുന്നത്. എന്നാൽ, അഞ്ചര മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത് സർക്കാരിന് വലിയ നേട്ടം തന്നെയാണ്, എങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നാളെ ഔദ്യോഗിക ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ല.
നാളെ വൈകുന്നേരം 4 മണിക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ പാലം തുറന്ന് നൽകും. പാലാരിവട്ടത്തെ ഗതാഗത പ്രശ്‌നങ്ങൾക്ക് പാലം തുറന്ന് നൽകുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 47.74 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന്റെ തൂണുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പുനർ നിർമിക്കാൻ തീരുമാനിച്ചത്.
2020 സെപ്‌റ്റംബർ 28നാണ് പാലത്തിന്റെ പുനർനിർമാണം തുടങ്ങിയത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തോടെ നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും ഡിഎംആർസിയും അതിവേഗത്തിൽ പണി പൂർത്തിയാക്കുകയായിരുന്നു.
Also Read: പുതുമയോടെ കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം