ടെൽ അവീവ്: ഗാസയിൽ തുടർച്ചയായി 11 ദിവസം ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി അവസാനിച്ചു. 232 പലസ്‌തീൻകാരുടെയും, തിരിച്ചടിയിൽ 12 ഇസ്രയേലുകാരുടെയും അടക്കം 244 പേരുടെ ജീവനെടുത്ത ക്രൂരത ഇസ്രയേലും പലസ്‌തീനും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
ഈജിപ്‌തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടന്ന മധ്യസ്‌ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. വെടിനിർത്തൽ ഇന്നുമുതൽ നിലവിൽ വരും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് പ്രഖ്യാപനം നടത്തിയത്. ഇസ്രയേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയത്തിന് തടയിട്ട അമേരിക്ക, അതേ സമയം തന്നെ, സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തു വന്നിരുന്നു. വൈകാതെ സമാധാനത്തിലേക്കുള്ള പ്രഖ്യാപനം സംഭവിച്ചു.
എന്നാൽ, ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിക്കാൻ ബൈഡൻ ഇസ്രയേലിന് നിർദേശം നൽകിയോയെന്നത് വ്യക്‌തമല്ല. അതേ സമയം, മേഖലയിൽ സംഘർഷം രൂക്ഷമായതിനുശേഷം അമേരിക്കൻ പ്രസിഡണ്ടും ബെഞ്ചമിന്‍ നെതന്യാഹുവും നാലുതവണ ഔദ്യോഗികമായി ഫോണിൽ സംസാരിച്ചിരുന്നു. ഈജിപ്‌തിന്റെയും ഖത്തറിന്റെയും മധ്യസ്‌ഥ ശ്രമങ്ങളെ ബൈഡൻ പിന്തുണക്കുകയും ചെയ്‌തിരുന്നു.
സംഘർഷത്തിൽ ഇതുവരെ 1710 പേർക്കു പരിക്കേറ്റതായും 58,000 പലസ്‌തീനികൾ പലായനം ചെയ്‌തതായും ഔദ്യോഗിക സ്‌ഥിരീകരണമുണ്ട്. ഇതിന്റെ ഇരട്ടിയെങ്കിലും വരും പലായനം ചെയ്‌തവരെന്നാണ് അനൗദ്യോഗിക റിപ്പോർട്. ഗാസയിൽ മാത്രം 50ലേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഇസ്രയേൽ തകർത്തുകളഞ്ഞു. അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ ഉൾപ്പടെയുള്ള പലസ്‌തീനിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേൽ ബോംബിട്ട് തകർത്തിരുന്നു.
Most Read: കുംഭമേള, ചാർധാം തീർഥാടനം: കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി