മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വിശദീകരണം തേടി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ, ശിശുസംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്. പീഡനത്തിന് ഇരയായി സർക്കാർ അഭയ കേന്ദ്രത്തിൽ താമസിപ്പിച്ച പെൺകുട്ടിയെ വീട്ടിലേക്കു മടക്കി അയച്ചതിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
പീഡനത്തിന് ഇരയായതിനെ തുടർന്ന് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ കഴിയവെ വീട്ടിലേക്കു മടങ്ങിയതിന് ശേഷം 5 തവണ പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്കു മൊഴി നൽകിയിരുന്നു. ഇതോടെ, വേണ്ടത്ര സുരക്ഷാ വിലയിരുത്തൽ നടത്താതെയാണ് കുട്ടിയെ ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചതെന്നും അതുകൊണ്ടാണ് കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടതെന്നും ആക്ഷേപം ഉയർന്നു.
എന്നാൽ, ബാലനീതി നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് കുട്ടിയെ സഹോദരന്റെ സംരക്ഷണയിൽ അയച്ചതെന്നു ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ ഡയറക്‌ടർക്കു റിപ്പോർട് നൽകി. സഹോദരന്റെ വീടും പരിസരവും സുരക്ഷിതമെന്നു വിലയിരുത്തി ജില്ലാ ശിശുസംരക്ഷണ ഓഫീസറും സമിതിക്കു റിപ്പോർട് നൽകിയിരുന്നതായി ചെയർമാൻ പറഞ്ഞു.
സഹോദരന്റെ വീട്ടിലേക്ക് അയച്ച പെൺകുട്ടി പിന്നീട് മാതാവിനൊപ്പം പാണ്ടിക്കാട്ടേക്ക് താമസം മാറിയെന്നും ഈ സമയത്താണു പീഡനത്തിന് ഇരയായതെന്നും ശിശുക്ഷേമ സമിതി ചെയർമാൻ വകുപ്പ് ഡയറക്‌ടർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. കീഴാറ്റൂര്‍ സ്വദേശികളായ മുതിരകുളവന്‍ മുഹമ്മദ് അന്‍സാര്‍ (21), തോരക്കാട്ടില്‍ ശഫീഖ് (21), പന്തല്ലൂര്‍ ആമക്കാട് സ്വദേശി അബ്‌ദുറഹീം (23) എന്നിവരാണ് പിടിയിലായത്.
കേസിൽ ഇനിയും 20ഓളം പേര്‍ അറസ്‌റ്റിലാകാനുണ്ട്. പാണ്ടിക്കാട് സ്വദേശിയായ 17കാരി പീഡനത്തിന് ഇരയായ കേസില്‍ 44 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
Malabar News: കരിപ്പൂർ വിമാനാപകടം; അന്തിമ റിപ്പോർട് സമർപ്പിക്കാൻ സമയം നീട്ടി നൽകി