കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. രണ്ട് മാസം കൂടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നീട്ടി നൽകിയത്.
കോവിഡ് വ്യാപനം മൂലം അന്വേഷണത്തിൽ തടസം നേരിട്ടത് ചൂണ്ടിക്കാട്ടിയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. ” കോവിഡ് വ്യാപനം മൂലം പരിശോധനാ റിപ്പോർട് സമർപ്പിക്കുന്നതിൽ കാലതാമസം വരുന്നു. അതിനാൽ അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിക്കുന്നതിന് എയർ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോക്ക് രണ്ട് മാസം കൂടി സമയം അനുവദിക്കുകയാണ്,”- വ്യോമയാന മന്ത്രാലയം അറിയിച്ചു.
2020 ഓഗസ്‌റ്റ് ഏഴിന് ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ അപകടത്തിൽപെട്ടത്. ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം രാത്രി ഏഴരയോടെ കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 21 പേർ മരിക്കുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപകടം കഴിഞ്ഞ് ആറാം ദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. അഞ്ച് മാസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഡിജിസിഎ എയർ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യുറോയോട് ആവശ്യപ്പെട്ടിരുന്നത്.
ജെറ്റ് എയർവെയ്‌സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്‌സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്എസ് ചഹാറിന്റെ നേതൃത്വത്തിൽ എയർപോർട്ട് അതോറിറ്റിയിലെ മുൻ ഉദ്യോഗസ്‌ഥൻ, ഏവിയേഷൻ മെഡിസിൻ വിദഗ്‌ധൻ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ, എയർലൈൻ ഓപ്പറേഷൻസ് വിദഗ്‌ധൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമായിരുന്നു അന്വേഷണ കമ്മീഷൻ.
അന്വേഷണ റിപ്പോർട് സമർപ്പിക്കുന്നതിൽ കാലതാമസം വരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. അപകടമുണ്ടായതിൽ എയർലൈനിന് ഉത്തരവാദിത്തമുണ്ടോ ഇല്ലയോ എന്നകാര്യം മോൺട്രിയാൾ കൺവൻഷൻ അനുസരിച്ചുള്ള നഷ്‌ടപരിഹാര തുകയെ ബാധിക്കുന്നകാര്യമാണ്. അതിനാൽ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട് എത്രയുംവേഗം പ്രസിദ്ധീകരണമെന്ന ആവശ്യം അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു.
Malabar News: കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍