ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്.
കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും തെക്കുഭാഗത്ത് നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിൻമാറ്റം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത സൈനിക ഉദ്യോഗസ്‌ഥർ തമ്മിലുള്ള പുതിയ ചർച്ച.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖക്ക് സമീപം മോൾഡോ ബോർഡർ പോയന്റിലാണ് കമാൻഡർതല ചർച്ചകൾ നടക്കുക. ഏകദേശം ഒമ്പത് മാസത്തോളമായി നീണ്ടുനിന്ന സംഘർഷത്തിന് ശേഷമാണ് സേനാ പിൻമാറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂൺ ആറിനാണ് അതിർത്തി പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട് ആദ്യ ചർച്ച നടന്നത്.
പാങ്‌ഗോങ് തടാകത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും സേനകളുടെ ഘട്ടംഘട്ടമായുള്ള പിൻമാറ്റം എന്ന കരാറിലാണ് ഇരുരാജ്യങ്ങളും എത്തിച്ചേർന്നത്. ഇതിനു പിന്നാലെ ഫെബ്രുവരി 10ന് സേനാ പിൻമാറ്റം ആരംഭിക്കുകയും ചെയ്‌തു.
Read also: ഭരണം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 25ന് പുതുച്ചേരിയിൽ