ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ സുപ്രീം കോടതിയില്‍ വാദം പൂർത്തിയായി. കേസ് വിധി പറയാൻ വേണ്ടി മാറ്റി. താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് വാദം പൂർത്തിയായത്. എൻഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്.
നിരോധിത പുസ്‌തകം കൈവശം വെക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്‌താൽ എങ്ങനെയാണ് യുഎപിഎ വകുപ്പില്‍ കേസെടുക്കുന്നത് എന്ന് സുപ്രീം കോടതി വാദത്തിനിടെ സിബിഐയോട് ചോദിച്ചു.
ഒരു വ്യക്‌തിയിൽ നിന്ന് നിരോധിത സാഹിത്യം കണ്ടെടുത്താല്‍, നിരോധിത സംഘടനയിയില്‍ അംഗത്വം, മുദ്രാവാക്യം വിളികള്‍ എന്നിവയുടെ പേരില്‍ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ? ഒരു വ്യക്‌തിയുടെ വീട്ടില്‍ കണ്ടെത്തിയ വസ്‌തുക്കളുടെ സ്വഭാവത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ കഴിയുമെന്നാണോ പറയുന്നത്? നിങ്ങളുടെ നിഗമനത്തിന്റെ അടിസ്‌ഥാനത്തില്‍ അവര്‍ മാസങ്ങളോളം തടവില്‍ കിടന്നിട്ടുണ്ടോ? പ്രതികള്‍ കുറ്റകരമായ പ്രവര്‍ത്തികള്‍ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ എവിടെയാണ്,”- ജസ്‌റ്റിസ് രസ്‌തോഗി ചോദിച്ചു.
ഇതിന് മറുപടി പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ജമ്മു കശ്‌മീരിനെ സ്വതന്ത്രമാക്കുന്നതിനും സായുധ വിപ്ളവത്തിനും പ്രേരിപ്പിക്കുന്ന പുസ്‌തകത്തിന് ഒപ്പം ധാരാളം ഇലക്‌ട്രോണിക് തെളിവുകളും പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. 15 മാവോയിസ്‌റ്റ് അനുകൂല നോട്ടീസുകളും അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അറിയപ്പെടുന്ന ഒരു ‘സെമി അണ്ടര്‍ഗ്രൗണ്ട്’ മാവോയിസ്‌റ്റ് നേതാവുമായി ഇരുവരും രഹസ്യമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെ ആണ് പിടിയിലായത് എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ഒരു വിദ്യാർഥിക്ക് നിരോധിത സംഘടനയുടെ 15 നോട്ടീസുകളോ നിരോധിത സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്‌ചകളോ ഉണ്ടാകില്ല. ഈ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികള്‍ ഇത്തരം സംഘടനയില്‍ അംഗമാണെന്ന് അനുമാനിക്കാം. എന്നാല്‍ മാവോയിസ്‌റ്റ് സംഘടനയില്‍ ഒരു വ്യക്‌തിയുടെ അംഗത്വം കാണിക്കുന്ന സ്ളിപ്പുകൾ അന്വേഷണ ഏജന്‍സി ഹാജരാക്കുമെന്ന് കോടതിക്ക് പ്രതീക്ഷിക്കാനാവില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേർത്തു.
2019 നവംബര്‍ ഒന്നിനാണ് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായുള്ള ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവർക്ക് എതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തത്. തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ഇരുവർക്കും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജനുവരിയില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Most Read: ബലാൽസംഗ ശ്രമം ചെറുത്തു; പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു