കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെകെ രമ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാവശ്യമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംഎൽഎ.
സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് പ്രതികൾക്ക് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പോലീസും ഡോക്‌ടർമാരും അടക്കം ഒത്തുകളിക്കുകയാണ്. പ്രതികൾക്ക് പരോൾ ആനുകൂല്യങ്ങൾ നൽകുന്നതിന് ഇവർ ഒത്താശ ചെയ്യുകയാണെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.
കൂടാതെ, കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ചെയ്‌ത് കൊടുക്കുന്നതും പോലീസാണ്. എന്നാൽ, നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. സർക്കാരിന്റെ വിഷയത്തിലുള്ള മൗനം അവസാനിപ്പിക്കണം. വിഷയത്തിൽ സർക്കാർ മറുപടി നൽകാത്തപക്ഷം നിയമ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും രമ പറഞ്ഞു.
Read Also: അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം