ന്യൂഡെൽഹി: ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി നിലപാട് തീരുമാനിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് നിലപാട് സ്വീകരിക്കാം എന്നാണ് ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ വാദം.
തുടർന്ന് വിഷയം കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ തീരുമാനമായി. ഓഗസ്‌റ്റ് ആറിന് ചേരുന്ന സിസി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയിലും മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി സംബന്ധിച്ചും സംസ്‌ഥാന ഘടകത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ ശരിവെച്ചു. വിശദമായ ചര്‍ച്ചകള്‍ ഈ കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് സൂചന. പെഗാസസ് വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ ഓഗസ്‌റ്റ് ആറുമുതല്‍ എട്ടുവരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാകും നടക്കുക.
Read also: ജഡ്‌ജിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌ത് ജാർഖണ്ഡ് സർക്കാർ