‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്

By News Bureau, Malabar News
pathonpatham noottandu gokulam gopaln
Ajwa Travels

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രം പറയുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ പത്താമത്തെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ‘പെരുമാള്‍’ എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ നായക വേഷമായ വേലായുധ പണിക്കര്‍ക്ക് എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാന്‍ ഊര്‍ജം പകർന്ന മുത്തച്ഛനാണ് പെരുമാള്‍. മറ്റു പല മേഖലകളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള ശ്രീ ഗോകുലം ഗോപാലന്‍ ഒരു അഭിനേതാവെന്ന നിലയില്‍കൂടി തന്റെ വ്യക്‌തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും ‘പെരുമാള്‍’ എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

facebook post-vinayanപ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസായിരുന്നു പെരുമാളിന്റേതെന്നും ആക്ഷന് മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസില്‍ തട്ടുന്ന കഥയും മുഹൂര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘പത്തൊമ്പതാം നൂറ്റാണ്ട്’ന്റെ പത്താമത്തെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ശ്രീ ഗോകുലം ഗോപാലന്‍ അഭിനയിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രത്തിന്റേതാണ്. ചിത്രത്തില്‍ സിജു വില്‍സണ്‍ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കര്‍ക്ക് എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാന്‍ ഊര്‍ജം കൊടുത്ത മുത്തച്ഛനാണ് പെരുമാള്‍.

ശ്രീനാരായണ ഗുരുവിനും മുന്‍പ് അധഃസ്‌ഥിതര്‍ക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത് 1859ല്‍ ശിവലിംഗ പ്രതിഷ്‌ഠ നടത്താനും അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും പോലെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേലായുധന് പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങളാണ്. പ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസായിരുന്നു പെരുമാളിന്റേത്.

മറ്റു പല മേഖലകളിലും തന്റെ കൈയ്യൊപ്പു ചാര്‍ത്തിയിട്ടുള്ള ശ്രീ ഗോകുലം ഗോപാലന്‍ ഒരു അഭിനേതാവെന്ന നിലയില്‍കൂടി തന്റെ വ്യക്‌തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാള്‍. ഇതിനു മുന്‍പ് ഇന്ത്യന്‍ പനോരമ സെലക്ഷന്‍ നേടിയ ‘നേതാജി’ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്‌ത ഗോപാലേട്ടന് സിനിമാഭിനയം നന്നായി വഴങ്ങും എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തെളിയിക്കുന്നു.

pathonpatham noottanduനായകന്‍ സിജു വില്‍സനെ കൂടാതെ ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, രാമു, സ്‌ഫടികം ജോര്‍ജ്, ടിനി ടോം, സുനില്‍ സുഗത തുടങ്ങി പ്രശസ്‌തരായ നാല്‍പ്പതിലേറെ നടീ നടന്‍മാര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്‌ടര്‍ പോസ്‌റ്റേഴ്‌സ് ഇനിയും റിലീസ് ചെയ്യേണ്ടതായിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ സിനിമയുടെ റിലീസിനു മുന്‍പ് അതു പൂര്‍ത്തിയാകും.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ജീവിതത്തിലൂടെ പോകുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഓറിയന്റട് ഫിലിം ആണ്. തെന്നിന്ത്യയിലെ പ്രഗൽഭരായ സംഘട്ടന സംവിധായകര്‍ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും വമ്പന്‍ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗൽഭരായ ടെക്‌നീഷ്യന്‍മാരും ഒക്കെ പങ്കെടുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഒരു ബിഗ് ബജറ്റ് സിനിമയാണ്.

ചില സുഹത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്‌റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന്. അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ളോക്ബസ്‌റ്ററായ ‘ബാഹുബലി’യില്‍ പോലും സൂപ്പര്‍സ്‌റ്റാര്‍ ആയിരുന്നില്ല നായകന്‍. പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സൂപ്പര്‍സ്‌റ്റാര്‍ ആയത്. താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസിനസും പേരും ലഭിക്കൂ. ആക്ഷനു മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരി മനസില്‍ തട്ടുന്ന കഥയും മുഹൂര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊമ്പതാം നൂറ്റാണ്ട്.

vinayan-chemban-sijuപതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള സിനിമ ഇത്രയൊന്നും സാങ്കേതികമായി വളര്‍ന്നിട്ടില്ലാത്ത കാലത്ത് എന്റെ മനസില്‍ തോന്നിയ ഒരു ഫാന്റസി സ്‌റ്റോറി മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘അൽഭുതദ്വീപ്’എന്ന ചലച്ചിത്രമാക്കിയത് നിങ്ങള്‍ക്കറിയാം. ഒത്തിരി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ ക്യാന്‍വാസില്‍ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ല്‍ റിലീസുചെയ്‌ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചര്‍ച്ച ചെയ്യുന്നു എന്നത് എനിക്കേറെ പ്രചോദനം നല്‍കുന്ന ഒന്നാണ്. അതിനേക്കാള്‍ എത്രയോ, എത്രയോ ഇരട്ടി ഭംഗിയായി സാങ്കേതിക തികവോടെ ഒട്ടനേകം താര സാന്നിദ്ധ്യത്തില്‍ ശ്രീ ഗോകുലം മൂവീസ് പോലെ ശക്‌തമായ ഒരു നിര്‍മാണക്കമ്പിനിയുടെ ബാനറില്‍ സ്വപ്‌നതുല്യമായ ഒരു പ്രോജക്‌ടായി പത്തൊമ്പതാം നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. അതിനെ അത്യാഗ്രഹമായി പറയാന്‍ പറ്റുമോ?

എന്റെ ചില സിനിമാ സുഹൃത്തുക്കള്‍ ചേര്‍ന്ന് എനിക്കു നഷ്‌ടമാക്കിയ പത്തു പ്രഫഷണല്‍ വര്‍ഷങ്ങള്‍, ഇപ്പോഴും എന്നെ വേട്ടയാടുന്ന അവരില്‍ ചിലരുടെ ചെയ്‌തികള്‍ എല്ലാം മറികടന്ന് ജീവിതം തിരിച്ചു പിടിക്കുന്ന പ്രതീതി ഈ ചിത്രത്തിന്റെ റിലീസോടെ സാധ്യമാകും എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍. ശ്രീ ഗോകുലം മൂവീസിനും ഒരു ഭാഗ്യ ചിത്രമായി പത്തൊമ്പതാം നൂറ്റാണ്ടു മാറട്ടെ. ഷൂട്ടു ചെയ്യുവാന്‍ ബാക്കിയുള്ള ക്ളൈമാകസ് ഭാഗങ്ങള്‍ മനസിലുള്ളതു പോലെ ചിത്രീകരിക്കുവാന്‍ കഴിയട്ടെ. അതിനുവേണ്ടിയുള്ള പ്രാര്‍ഥയിലാണു ഞാന്‍. നിങ്ങള്‍ പ്രിയ സുഹൃത്തുക്കളും കൂടെയുണ്ടാകണം’, വിനയൻ കുറിച്ചു.

Most Read: സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE