മാലി: നിർണായക മൽസരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി പെലെയെ മറികടന്ന് ആറാം സ്‌ഥാനത്തെത്തി. ആതിഥേയരായ മാലിദ്വീപിനെതിരെ 33ആം മിനിറ്റിൽ മൻവീർ സിംഗിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിനകത്തേക്ക് ലഭിച്ച ലോങ്ങ് പാസ് സ്വീകരിച്ച മൻവീർ മാലി ഗോൾകീപ്പർ ഫൈസലിനെ മറികടന്ന് അനായാസം പന്ത് വലയിലെത്തിച്ചു.
എന്നാൽ 12 മിനിറ്റിന് ഉള്ളിൽ തന്നെ മാലി തിരിച്ചടിച്ചു. 45ആം മിനിറ്റിൽ പെനാൽട്ടി ബോക്‌സിനുള്ളിൽ വെച്ച് പ്രീതം കോട്ടാൽ ചെയ്‌ത ഫൗളിന്റെ പേരിൽ മാലിദ്വീപിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഇന്ത്യക്ക് കൂടുതൽ അവസരങ്ങൾ നൽകാതെ മാലി ഇത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 62ആം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു. തുടർന്നും ലീഡ് ഉയർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ മാലി ഗോൾ മുഖത്ത് നിരന്തരം ഭീഷണി സൃഷ്‌ടിച്ചു. 71ആം മിനിറ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ഛേത്രി തന്റെ രണ്ടാം ഗോൾ നേടി പട്ടിക തികച്ചു. ഒക്‌ടോബർ 16ന് രാത്രി 8.30ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
Read Also: ‘കോഫി ഹൗസ്’; ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ബോളിവുഡിലേക്ക്