കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കളക്‌ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്‌റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം. അനാവശ്യമായി പുറത്തിറങ്ങിയാൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യമുണ്ടാകുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
അതേസമയം, എറണാകുളത്ത് കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ഒരുക്കി ജില്ലാ ഭരണകൂടം ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ 1000 ഓക്‌സിജൻ കിടക്കകള്‍ സ്‌ഥാപിക്കാനുള്ള പ്രവൃത്തി അവസാനഘട്ടത്തിലാണ്. സ്‌കൂള്‍ കെട്ടിടത്തിനകത്ത് 500 ഓക്‌സിജൻ കിടക്കകള്‍ ഇതിനോടകം സജ്‌ജമാക്കിയിട്ടുണ്ട്. ഇവിടെ രോഗികളെ പ്രവേശിപ്പിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി.
1000 ഓക്‌സിജൻ കിടക്കകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഓക്‌സിജൻ കിടക്കകളുള്ള ചികില്‍സാ കേന്ദ്രമായി ഇത് മാറും. ഇവിടേക്ക് ആവശ്യമായ നഴ്‌സുമാരെയും ഡോക്‌ടർമാരെയും ഉടന്‍ നിയമിക്കും.
Also Read: മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ