കാസർഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ളബ് ട്രേഡേഴ്‌സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. അഞ്ഞൂറ് കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് സ്വദേശികളായ എംകെ ഹൈദരാലി, എംകെ ഷാജി എന്നിവരാണ് കാസർകോട് പോലീസിന്റെ പിടിയിലായത്. ‘പ്രിൻസസ് ഡയമണ്ട്സ് ആൻഡ് ഗോൾഡ്’ കമ്പനിയുടെ ഡയറക്‌ടർമാരാണ് ഇരുവരും. ‘മൈ ക്ളബ് ട്രേഡേഴ്‌സ്‘ എന്ന പേരിലുള്ള മലേഷ്യൻ കമ്പനിയിലേക്ക് നിക്ഷേപമെന്ന രീതിയിലാണ് പലരിൽ നിന്നായി ഇവർ കോടികൾ കൈക്കലാക്കിയത്.
മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്‌റ്റിലായ പ്രതികളിൽ നിന്നാണ് മണി ചെയിൻ തട്ടിപ്പിനെ കുറിച്ച് സൂചനകൾ ലഭിച്ചത്. ഹൊസങ്കടി സ്വദേശിയുടെ പരാതിയിലാണ് നിലവിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തട്ടിപ്പിനിരയായ നൂറുകണക്കിനാളുകൾ പോലീസ് സ്‌റ്റേഷനുകളിൽ പരാതിയുമായെത്തുന്നുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക തട്ടിപ്പ് നടന്നത്. ഇതേ കേസിൽ മഞ്ചേശ്വരം സ്വദേശി ജാവേദിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പ്രധാന പ്രതിയും, കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറുമായ മലപ്പുറം സ്വദേശി ഫൈസൽ വിദേശത്തുണ്ടെന്നാണ് വിവരം.
Read Also: വർഷയേയും കുട്ടികളേയും വിഷം കുത്തിവെച്ചെന്ന് സംശയം; തലക്ക് പിന്നിൽ അടിയേറ്റ മുറിവുകൾ