ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. കേസിൽ പാറ്റ്‌ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രിൽ 12ന് കോടതിയിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. ബിജെപി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി. അതേസമയം, കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധി സമയം നീട്ടി ചോദിക്കാനാണ് സൂചന.
സൂറത്ത് കോടതിയിലേതിന് സമാനമായ കേസിലാണ് പാറ്റ്‌ന കോടതിയും രാഹുലിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാറായതായും വൈകാതെ തന്നെ ഹരജി കോടതിയിൽ ഫയൽ ചെയ്യുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനത്തിന് മുൻപ് ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. ഏപ്രിൽ അഞ്ചിനാണ് രാഹുൽ കോലാർ സന്ദർശിക്കുന്നത്.
തന്റെ മണ്ഡലമായ വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യം ഉണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം, ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനക്ക് വിശദീകരണം തേടി ഡെൽഹി പോലീസ് നൽകിയ നോട്ടീസിന്റെ സാവകാശം ഇന്ന് അവസാനിക്കും. യാത്രക്കിടെ താൻ നിരവധി സ്‌ത്രീകളെ കണ്ടെന്നും അവർ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
Most Read: ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി