പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്‌ഥാപന ഉടമ അറസ്‌റ്റിൽ. ഓങ്ങല്ലൂർ പോക്കുപടി ആലംകോട്ട് പറമ്പിൽ മനോഹരൻ (51) ആണ് അറസ്‌റ്റിലായത്. ഒളിവിലായിരുന്ന ഇയാൾ ഇന്നലെ പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിൽ തട്ടിപ്പ് നടന്നതായാണ് കേസ്.
എഴുപതിലധികം പേർ തട്ടിപ്പിന് ഇരയായതായി കാണിച്ച് പട്ടാമ്പി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, ശാഖയും പൂട്ടി ഉടമ പണവുമായി മുങ്ങുകയായിരുന്നു. നിക്ഷേപകരുടെ പരാതിയെ തുടർന്ന് പോലീസ് സ്‌ഥാപനത്തിൽ റെയ്‌ഡ് നടത്തി ഫയലുകളും രേഖകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു. വീട്ടമ്മമാരെയും യുവാക്കളെയും കളക്ഷൻ ഏജന്റുമാരാക്കിയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. പട്ടാമ്പി ശാഖയിൽ മാത്രം നൂറിലേറെ ആവർത്തന നിക്ഷേപക്കാറുണ്ട്. 60 ലക്ഷം രൂപയോളം ഇവർക്ക് നഷ്‌ടപ്പെട്ടിട്ടുണ്ട്.
കൂടാതെ 35 സ്‌ഥിര നിക്ഷേപകർക്ക് 1,70,00,000 രൂപ നനഷ്‌ടപ്പെട്ടതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നിക്ഷേപത്തിനൊപ്പം തന്നെ ചിട്ടി നടത്തിപ്പിലും നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബിസിനസ് ലോൺ, വ്യക്‌തിഗത ലോൺ, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്, ഗോൾഡ് ലോൺ, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് സ്‌ഥാപനത്തിൽ ലഭ്യമുള്ളത്. പട്ടാമ്പിയിൽ നാലുവർഷം മുൻപാണ് സ്‌ഥാപനം തുടങ്ങിയത്. പാലക്കാട്, തൃശൂർ, ഗുരുവായൂർ തുടങ്ങിയ സ്‌ഥലങ്ങളിലും സ്‌ഥാപനത്തിന് ശാഖകളുണ്ട്.
Most Read: ശക്‌തമായ മഴ തുടരാൻ സാധ്യത; കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്