പൂഞ്ഞാർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പ്രതികരണവുമായി പിസി ജോർജ്. മലയാളി കെയർ ടേക്കർ ഇസ്രായേലിൽ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല എന്ന ആരോപണമാണ് പിസി ജോർജ് ഉന്നയിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പിസി ജോർജിന്റെ ആരോപണം.
‘ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള പ്രശ്‌നം എന്തുമാവട്ടെ, നഷ്‌ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും, അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി.
നിങ്ങൾ ഒരു കപടനാണ് മിസ്‌റ്റർ പിണറായി വിജയൻ. നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത്. നിങ്ങൾ ആരെയാണ് ഭയക്കുന്നത്, പലസ്‌തീനിലെ ഹമാസിനെയോ, അതോ കേരളത്തിലെ ഹമാസിനെയോ’- അദ്ദേഹം ചോദിക്കുന്നു.
‘കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം, പക്ഷേ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണ്. എകെജി സെന്ററിൽ നിന്ന് ലഭിക്കുന്ന ഉത്തരവിനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ്’- കുറിപ്പിൽ പറയുന്നു. ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് പങ്ക് വെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം.
Read Also: ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി