ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ പ്രമുഖ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവ്‌ലഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ജാമ്യം നിഷേധിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. 2017 ഡിസംബർ 31ന് ഗൗതം നവ്‌ലഖ പൂനെയിൽ നടത്തിയ പ്രസംഗം, ഭീമ കൊറഗാവ് കലാപത്തെ ആളിക്കത്തിച്ചു എന്നരോപിച്ചാണ് എൻഐഎ കേസ് രജിസ്‌റ്റർ ചെയ്‌തത്. മാർച്ച് 26ന് നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയിരുന്നു.
ഭീമ കൊറഗാവ് കേസിൽ നിരവധി പ്രമുഖരെയും, മനുഷ്യാവകാശ പ്രവർത്തകരെയും രണ്ട് വർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. അരുൺ ഫെറൈറ, സുധാ ഭരദ്വാജ്, വരവര റാവു, വെർനോൺ ഗോൺസാൽവസ്, ആനന്ദ് തെൽതുംബെ, ഹാനി ബാബു, ഫാദർ സ്‌റ്റാൻ സ്വാമി എന്നിവരാണ് ഗൗതം നവ്‌ലഖക്ക് പുറമെ എൻഐഎ കസ്‌റ്റഡിയിൽ എടുത്ത പ്രമുഖർ.
Read Also: കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്‌മ ദാനം ചെയ്‌ത് പോലീസുകാരൻ; ഒരേ സമയം രക്ഷിച്ചത് രണ്ട് ജീവൻ