ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്‌മ ദാനം ചെയ്‌ത് പോലീസ് ഉദ്യോഗസ്‌ഥൻ രണ്ട് ജീവനുകളുടെ രക്ഷകനായി. എസ്‌ഐ ആകാശാണ് യുവതിക്ക് പ്ളാസ്‌മ ദാനം ചെയ്‌തത്. ഡെൽഹി വസന്ത് കുഞ്ചിലെ ഐഎൽബിഎസ് ആശുപത്രിയിൽ ചികിൽസയിലിരുന്ന ഗർഭിണിക്കാണ് അടിയന്തരമായി പ്ളാസ്‌മ വേണ്ടി വന്നത്.
കോവിഡ് ബാധിതയായ ഗർഭിണിക്ക് പ്ളാസ്‌മ ആവശ്യമുണ്ടെന്ന് ഡെൽഹി പോലീസിന്റെ പ്ളാസ്‌മ ബാങ്ക് ടീമായ ‘ജീവൻ രക്ഷകി’ലേക്കാണ് ഫോൺ സന്ദേശം വന്നത്. ‘ഒ’ പോസിറ്റീവ് ആയിരുന്നു യുവതിയുടെ രക്‌തഗ്രൂപ്പ്. സന്ദേശം കിട്ടിയ ഉടൻ തന്നെ റൂപ്പ് നഗർ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയായ ആകാശ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
27 വയസുള്ള യുവതി 21 ആഴ്‌ച ഗർഭിണിയായിരുന്നു. അതിനിടിയിലാണ് കോവിഡ് ബാധിതയായത്. ‘ഒ’ പോസിറ്റീവ് രക്‌തഗ്രൂപ്പ് പ്ളാസ്‌മ ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ സോഷ്യൽ മീഡിയിലൂടെ സഹായം അഭ്യർഥിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ചിലര്‍ വിവരം ഡെൽഹി പോലീസിന്റെ ‘ജീവൻ രക്ഷക്’ ടീമിനെ അറിയിച്ചു.
പ്ളാസ്‌മ ദാതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അതൊന്നും നടപ്പായില്ലെന്നും പ്രതീക്ഷ നഷ്‌ടപ്പെട്ട അവസരത്തിലാണ് പോലീസ് സഹായിച്ചതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
പ്ളാസ്‌മ ദാനം ചെയ്തതോടെ ജീവിതത്തിലേക്ക് അമ്മയും കുഞ്ഞും തിരിച്ചുവന്നു എന്നറിയുന്നതിൽ സന്തോഷിക്കുന്നുവെന്ന് എസ്‌ഐ ആകാശ് പ്രതികരിച്ചു.
Also Read: എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം