തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി ജോർജ്. ഇക്കാര്യം വ്യക്‌തമാക്കി തിരുവനന്തപുരം ഫോർട്ട് പോലീസ് അസിസ്‌റ്റന്റ് കമ്മിഷണർക്ക് അദ്ദേഹം കത്തയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി ഞായറാഴ്‌ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല.അതിന് പിന്നാലെയാണ് ഇപ്പോൾ പിസി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി കത്തയച്ചത്.
ആരോഗ്യ പ്രശ്‌നങ്ങളും രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. എന്നാൽ അതിന് പിന്നാലെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയും ചെയ്‌തു. ചോദ്യം ചെയ്യലിനു ഹാജരാകാതെ തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോയെന്ന് പോലീസ് നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. തുടർന്ന് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് കർശന ഉപാധികളോടെയാണ് കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read also: ഇതര സംസ്‌ഥാനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടുക്കിയിൽ 2 പേർ കസ്‌റ്റഡിയിൽ