കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് വ്യക്‌തമാക്കി പിസി ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ നിർണയിക്കാൻ ബുധനാഴ്‌ച യോഗം ചേരും. തൽകാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നാണ് തീരുമാനം. അതേസമയം, ബിജെപിയുമായി ചർച്ച തുടരുകയാണെന്നും പിസി ജോർജ് പറഞ്ഞു.
കേരള ജനപക്ഷം സെക്യുലർ പാർട്ടിയുടെ ചെയർമാൻ ഇകെ ഹസൻകുട്ടിയാണ് പൂഞ്ഞാറിൽ നിന്ന് തന്നെ മൽസരിക്കണമെന്ന് നിർബന്ധിച്ചതെന്നും അദ്ദേഹത്തിന്റെ ആവശ്യം സന്തോഷപൂർവം അംഗീകരിക്കുന്നുവെന്നും പിസി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മാർച്ച് 3ന് കോട്ടയത്ത് വെച്ച് പാർട്ടിയുടെ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. മറ്റ് സ്‌ഥാനാർഥികളെ യോഗത്തിൽ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പിസി ജോർജ് അറിയിച്ചു. കേരള ജനപക്ഷം സെക്യുലർ സ്‌ഥാനാർഥി എന്ന നിലയിലാണ് പിസി ജോർജ് മൽസരിക്കുക. പിന്തുണയുമായി ആരുവന്നാലും സ്വീകരിക്കുമെന്നും പിസി ജോർജ് വ്യക്‌തമാക്കി.
Also Read: കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി