തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. ഏറെ കാലമായി അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.
പിഡിപിയുടെ പ്രധാനപ്പെട്ട നേതാവായിരുന്നു പൂന്തുറ സിറാജ്. മഅ്ദനി ജയിലിലായതിന് ശേഷം പിഡിപിയുടെ സംഘാടക ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 2019ന്റെ അവസാനം പിഡിപിയുമായി പിണങ്ങിയ ശേഷം ഇദ്ദേഹം ഐഎൻഎല്ലിൽ ചേർന്നിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം കോർപറേഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്‌ഥാനാർഥിയായി മാണിക്യംവിളാകം വാർഡിൽ മൽസരിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിന് പിൻവാങ്ങേണ്ടി വന്നു.
പിന്നീട് ഐഎൻഎല്ലുമായും തെറ്റിയ സിറാജ് വീണ്ടും പിഡിപിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് പിഡിപിയുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് രോഗം കലശലായതും മരണം സംഭവിച്ചതും.
Also Read: ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി